പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത രണ്ട് ഗോളിന് അയര്‍ലന്‍ഡിനെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ വിജയഗാഥ തുടരുന്നത് .ഹര്‍മന്‍പ്രതീത് സിംഗാണ് രണ്ട് ഗോളുകളും നേടിയത്.
11, 19 മിനിറ്റുകളിലായിട്ടാണ് ഹർമൻപ്രീത് സിംഗ് എതിർ ടീമിന്റെ കുരുക്കിയത് . ഇതോടെ ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ നാലു ഗോളുകളുമായി ഒന്നാമതെത്തി.മൂന്നാം ക്വാർട്ടർ തീരാനിരിക്കെ അയർലൻഡിന് തുടർച്ചയായ പെനാൽറ്റി കോർണറുകൾ ലഭിച്ചു . നാലാം ക്വാർട്ടറിനൊടുവിലും പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഒരു ഗോൾപോലും മടക്കാനാവാതെ അയർലൻഡ് മുട്ടുമടക്കി.
എന്നാൽ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയുമായി സമനില പാലിച്ചിരുന്നു. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. അയര്‍ലന്‍ഡിനെ തകർത്തതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിന് അരികിലെത്തി.അതെ സമയം ഓസ്ട്രേലിയ, ബെല്‍ജിയം എന്നിവര്‍ക്കെതിരായ മത്സരം ഇന്ത്യക്ക് അവശേഷിക്കുന്നുണ്ട് .
English Summary : Paris Olympic 2024; 2-0 Win Over Ireland; India on the verge of quarterfinals
