മുംബൈ: കൊൽക്കത്തയിൽ ഡോക്ടറെ നിർദ്ദയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. നിർഭയ ദുരന്തം നടന്നിട്ട് ഒരു ദശാബ്ദ്ത്തിലേറെയായിട്ടും സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് കൊൽക്കത്തയിൽ നടന്നതെന്നാണ് നടി പ്രതികരിച്ചത്. കൊൽക്കത്ത മെഡിക്കൽ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാമിലാണ് താരം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
‘മറ്റൊരു ക്രൂരമായ ബലാത്സംഗം. സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല എന്ന തിരിച്ചറിവിന്റെ മറ്റൊരു ദിനം കൂടി കടന്നുപോയി’- താരം പറയുന്നു. ആഗസ്റ്റ് ഒമ്പതിന് രാവിലെയായിരുന്നു ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രി സെമിനാർ ഹാളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ഡോക്ടർമാർ പ്രതിഷേധം തുടരുകയാണ്.
View this post on Instagram
“ഈ വേദനയിൽ അതിജീവിതയുടെ കുടുംബത്തോടൊപ്പം ഞാൻ നിൽക്കുന്നു. എന്ത് വിലകൊടുത്തും അവർക്ക് നീതി ലഭ്യമാക്കണം” എന്ന് കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. ‘മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ പോലും സുരക്ഷിതരല്ലെങ്കിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എങ്ങനെ പഠനത്തിനായി പുറത്തേക്ക് അയക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: A day to realise that women are not safe anywhere,says Alia Bhatt
